NATIONAL
ഔദ്യോഗിക കുറിപ്പില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി.

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്നത് മാറ്റി ‘ഭാരത്’ എന്നാക്കണമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ഔദ്യോഗിക കുറിപ്പില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്‍റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധന്‍, വ്യാഴം തീയതികളില്‍ ജക്കാര്‍ത്തയിലേക്ക് പ്രധാനമന്ത്രി മോദി നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറ്.
ജി-20 രാഷ്ട്ര നേതാക്കളുടെ വിരുന്നിന് ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുറത്തിറക്കിയ കുറിപ്പിൽ ‘പ്രസിഡന്‍റ് ഓഫ് ഭാരത്’ എന്നാണ് ചേർത്തിരിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പിന്നാലെയാണ് മോദിയും ഇന്ത്യ എന്നതിനു പകരം ഭാരത് എന്ന് ഉപയോഗിച്ചിരിക്കുന്നത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് രാജ്യത്തിന്‍റെ പേര് ഭാരത് എന്നാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. റിപ്പബ്ലിക് ഓഫ് ഭാരത്- നമ്മുടെ രാജ്യം സന്തോഷത്തോടെയും അഭിമാനത്തോടെയും അമൃത് കാലത്തിലേക്ക് ധീരമായി മുന്നേറുന്നു എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു.