NATIONAL
വനിതാ സംവരണ ബില്ല് ഇന്ന് ലോക് സഭയിൽ അവതരിപ്പിക്കും ബുധനാഴ്ച ബിൽ പാസാക്കി വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും
ന്യൂദൽഹി: പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായാണ് വനിതാ ബിൽ എത്തുന്നത്. ചൊവ്വാഴ്ചത്തെ അജണ്ടയിൽ ഈ ബില്ലും ഉൾപ്പെടുത്തിയിരുന്നു.. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാവും ബിൽ അവതരിപ്പിക്കുക. ബില്ല് നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിലെ സുപ്രധാന നാഴികക്കല്ലായി അത് മാറും.
ബില്ലിന്മേലുള്ള ചർച്ച അടുത്ത ദിവസം നടക്കാനാണ് സാധ്യത. ചർച്ചയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത് സംസാരിച്ചേക്കും. ബുധനാഴ്ച ബിൽ പാസാക്കി വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍.
33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും. നിലവിലെ സഭയില്‍ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകള്‍ ആയിരിക്കും നിലവില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലുള്ളത്.
നിലവിലെ ലോക്സഭാ അംഗങ്ങളുടെ കണക്ക് വച്ച് ഇനി മുതല്‍ 179 വനിതാ പ്രതിനിധികള്‍ ഉണ്ടാകും. നിലവില്‍ 78 പേരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമാണിത്. അതായത് 14 % മാത്രം.
