Gulf
സൗദിയിൽ ചരിത്രത്തിലാദ്യമായി മദ്യശാല തുറക്കുന്നു

റിയാദ്: ചരിത്രത്തിലാദ്യമായി റിയാദിൽ മദ്യശാല തുറക്കാൻ തീരുമാനമെടുത്തു . പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്.
മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞർ മൊബെെൽ വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നാണ് വിവരം. അടുത്ത ആഴ്ചയാണ് സ്റ്റോർ തുറക്കുന്നത്. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക.
എന്നാൽ ഈ മദ്യശാല വഴി പ്രവാസികൾക്കോ സ്വദേശികൾക്കോ മദ്യം ലഭിക്കില്ലെന്നാണ് വിവരം. സൗദി മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളാണ് നിലവിലുള്ളത്. മദ്യപാനികളും മദ്യം വിൽക്കുന്നവരും പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ. പ്രവാസികൾക്കും ശിക്ഷയിൽ ഇളവില്ല. അതിനാൽ തന്നെ സൗദിയിൽ മദ്യശാലകൾ ഇല്ല. കരിഞ്ചന്തകൾ വഴിയെ മദ്യം ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ആദ്യമായി മദ്യ ശാല തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടിൽ ഇതുവരെ സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ ആഴ്ചയുടെ ആദ്യം തന്നെ മദ്യം ഇറക്കുമതി ചെയ്യുന്നതിൽ സൗദി ഭരണകൂടം പുതിയ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. ഇത് മദ്യത്തിന്റെ ഇറക്കുമതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം.