Connect with us

NATIONAL

ആദരാഞ്ജലികളുമായി രാജ്യം.ഔദ്യോഗിക ബഹുമതികളോടെ  സംസ്കാരം നാളെ

Published

on

ന്യൂഡൽഹി : സാമ്പത്തിക നയ രൂപീകരണത്തിലും നിയമനിർമാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ  വഴി സൃഷ്ടിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് (92) ആദരാഞ്ജലികളുമായി രാജ്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കർണാടകയിലെ ബെളഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവഹർലാൽ നെഹ്റുവിനു ശേഷം ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കി തുടർഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മൻമോഹൻസിങ്. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഏറെ ഇടപെടലുകൾ മൻമോഹൻ സിങ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വഴികാട്ടിയെയാണ് നഷ്ടമായതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു

മന്‍മോഹൻ സിങിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച സംസ്കരിക്കും.

Continue Reading