HEALTH
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം . 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 152 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരാണ്. കൂടുതൽ പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിൽ ഉന്നതതല യോഗം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് നിപ മരണം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം കേരളത്തിനുമുമ്പാകെ നാലിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടൻ പരിശോധിക്കാനും കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ക്വാറന്‍റൈനും ഐസൊലേഷനും പരമാവധി വേഗത്തില്‍ ഒരുക്കണം. സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തണം.എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍. കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.പനിയും ഛർദിയുമായാണ് കുട്ടി ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ 104 ഡിഗ്രി പനി ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതോടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുലർച്ചെ 4.45ഓടെയായിരുന്നു കുട്ടിയുടെ മരണം.കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവായിരുന്നു.