NATIONAL
മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതിയുടെ വിമർശനം. കേരളവും തമിഴ്നാടും പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് പ്രശ്നത്തിൽ ഇടപ്പെടേണ്ട കാര്യമേ വരുന്നില്ലെന്നും കോടതി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തിൽ എത്രയും വേഗം അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഇരു സംസ്ഥാനങ്ങളോടും കോടതി നിർദ്ദേശിച്ചു. കേരളവുമായും മേൽനോട്ടസമിതിയുമായും പ്രശ്നം ചർച്ച ചെയ്യാമെന്ന് തമിഴ്നാടും മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാൽ അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും ജലനിരപ്പ് 139 അടിയാക്കി നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.