Crime
മണിപ്പൂരിൽ കലക്‌ടറുടെ വസതിയിലേക്ക് ഇരച്ചു കയറി പ്രതിഷേധക്കാർ; പൊലീസ് വെടിവെയ്പിൽ 2 മരണം

ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പുരിൽ ആൾക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റതായാണ് വിവരം. വ്യാഴാഴ്ച അർധരാത്രിയോടെയാണ് വെടിവെയ്പുണ്ടായത്.
മിനി സെക്രട്ടറിയേറ്റ് വിളിക്കുന്ന പ്രദേശത്തേക്ക് എത്തിയ ആൾക്കൂട്ടം കലക്‌ടറുടെ വസതിക്കും അവിടെ പാർക്ക് ചെയ്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ടതായാണ് വിവരം. സംഘർഷം രൂക്ഷമായി തുടരുന്ന ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും കലക്‌ടറുടെയും ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതിനെ തുടർന്നാണ് വെടിവെയ്ച്ചപ് നടന്നത്. തുടർന്ന് പ്രദേശത്തെ ഇന്‍റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് സർക്കാർ റദ്ദാക്കിയേക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺ സ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധവുമായി ആളുകൾ പൊലീസ് സൂപ്രണ്ടിന്‍റെ വസതിക്കു മുന്നിൽ തടിച്ചുകൂടിയത്. ഗേറ്റിനു മുന്നിൽ തടഞ്ഞതിനാൽ പ്രതിഷേധക്കാർ ഓഫീസിനുള്ളിലേക്ക് കല്ലെറിയാൻ ആരംഭിച്ചു. ഏകദേശം 300,400 പേരോളം ഉണ്ടായിരുന്നു. പ്രതിഷേധക്കാർക്കൊപ്പം നിൽക്കുന്ന വീഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺ സ്റ്റബിളിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ സമാനമായ രീതിയിൽ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടും മെയ്തേയ് വിഭാഗത്തിൽപ്പെട്ട പൊലീസുകാർക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അവർ ആരോപിക്കുന്നു.