Connect with us

NATIONAL

വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ  കസ്റ്റഡിയിലെടുത്തു

Published

on

ന്യൂഡൽഹി∙ വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ  പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീക്കി. സമാധാനപൂർവം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ബലം പ്രയോഗിച്ച് നീക്കാം. ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്തുനിന്ന് പ്രകടനമായി പുറപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയും തടഞ്ഞു. പൊലീസ് ബാരിക്കേഡ് പ്രവർത്തകർ മറികടന്നു. പൊലീസുമായി സംഘർഷമുണ്ടായി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി  അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കും (പിഎം ഹൗസ് ഘരാവോ) ലോക്‌സഭാ, രാജ്യസഭാ എംപിമാർ പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കുമാണ് (ചലോ രാഷ്ട്രപതി ഭവൻ) പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധി, മോദി ഭരണം ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചെന്ന് പറഞ്ഞു. എല്ലാ കേന്ദ്ര ഏജന്‍സികളെയും കെട്ടഴിച്ചു വിടുന്ന മോദി സര്‍ക്കാരിന്റെ നടപടി ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ തുടക്കമാണു സൂചിപ്പിക്കുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി നിരക്കു വര്‍ധന എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിനു മുന്നോടിയായി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരുന്നു. റോഡിൽ പാചകം ചെയ്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം കേന്ദ്രസേനയും ഡൽഹി പൊലീസും വളഞ്ഞു. ജന്തർമന്തർ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് പ്രതിഷേധം നടത്താൻ കോൺഗ്രസിന് അനുമതി നിഷേധിച്ചു.

Continue Reading