KERALA
സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത ‘മാവോ’ലൈന്‍.വിമർശനവുമായ് അതിരൂപത മുഖപത്രം

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത ‘മാവോ’ലൈന്‍ നടപടിയെന്ന വിമർശനവുമായ് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം.കെ റെയില്‍ ലോകായുക്ത ഓര്‍ഡിനനിന്‍സ് എന്നിവയിലാണ് രൂക്ഷ വിമര്‍ശനം. ചര്‍ച്ചകളെ ഒഴിവാക്കി എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തില്‍ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളില്‍ പോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
സംസ്ഥാനത്ത് ഇത്രയും വലിയ പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടി നിശ്ചയിച്ച പൗരപ്രമുഖരുമായി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. നിയമസഭയിലും ചര്‍ച്ചയില്ല. പതിനായിരങ്ങളെ തെരുവിലിറക്കാതെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്ന് പോലും ആലോചനയില്ല. കെ. റെയില്‍ മാത്രമാണ് വികസന മുരടിപ്പിനുള്ള ഏക പരിഹാരമെന്ന് ആവര്‍ത്തിക്കുന്നത് മനസിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷവും പറയുമ്പോള്‍, മനസിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സംസ്ഥാന സര്‍ക്കാര്‍.
ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതാണ്. കെ റെയിലിനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികന്‍ റഫീഖ് അഹമ്മദിന് എതിരെ ‘സാമൂഹ്യ’ മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും സര്‍ക്കാരിന്റേത് ഫാസിസ്റ്റ് തന്ത്രമെന്നും സഭാപ്രസിദ്ധീകരണത്തില്‍ പറയുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരേയും മുഖപത്രത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ വഴിയിലും അനാവശ്യമായ തിടുക്കത്തിന്റെ ഭരണവെപ്രാളമുണ്ട്. നേരത്തെ ഇടതു സര്‍ക്കാര്‍ തന്നെ നിയമമായി കൊണ്ടുവന്ന ‘ലോകായുക്ത’യെ വെറും അന്വേഷണ കമ്മിഷനായി മാത്രം ചെറുതാക്കുന്ന പുതിയ ഭേദഗതി ഇടതുമുന്നണിയില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നയപരമായ കാര്യങ്ങളില്‍ പോലും സഭാ ചര്‍ച്ചകളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാറിന് പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കുന്ന കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ എന്തവകാശമെന്ന് ഇടത് അനുകൂലികള്‍ പോലും ചോദിക്കുകയാണ്.അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാര്‍ഗമാക്കുന്നത് പ്രാഥമികമായ ഒരു ഫാഷിസ്റ്റ് തന്ത്രമാണ്. അതുകൊണ്ട് എല്ലാവരേയും മുഴുവന്‍ കാര്യങ്ങളും അറിയിക്കരുതെന്നും എല്ലാവര്‍ക്കും രാഷ്ട്രീയമായി തുല്യത നല്‍കരുതെന്നും രാഷ്ട്രീയ തുല്യത എന്നത് ലോകത്തിലെ ഏറ്റവും മൂഢമായ വിശ്വാസമാണെന്നും പറഞ്ഞത് മുസോളിനിയാണ്. ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നവരും സംഭാഷണങ്ങളെ ഭയപ്പെടുന്നവരും ഫാഷിസത്തിന്റെ വഴിയില്‍ത്തന്നെയാണ്. ചിന്താഭാരം ഒഴിവാക്കിയൊഴിയുന്ന അടിമത്തത്തിന്റെ അനുസരണം ഇതിന്റെ നല്ലൊരു പശ്ചാത്തല സഹായിയുമാണ്.
ഏതാനും സൈബര്‍ ചാവേറുകളുടെ പ്രതിരോധബലത്തില്‍ എന്തും നടത്തിയെടുക്കാം എന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. പരിപാടികളും പദ്ധതികളും മുകളില്‍നിന്ന് താഴോട്ട് എന്നതിലാണ് പ്രശ്നം. ഈ ദിശാമാറ്റം തന്നെയാണ് പരിഹാരവും. ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യം പാര്‍ട്ടി മറന്നെങ്കിലും ജനത്തിനിന്നും ഓര്‍മ്മയുണ്ട്. അപരോന്മുഖതയെ ആദര്‍ശമാക്കുന്ന പാര്‍ട്ടിക്ക് അസഹിഷ്ണുതയുടെ ആസുരവഴികള്‍ ഉചിതമോ എന്ന പ്രശ്നവുമുണ്ട്. കാലത്തിന് അഭിമുഖം നില്‍ക്കുന്ന സൗഹാര്‍ദ്ദ ശൈലിയാണ് വേണ്ടതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.