Connect with us

HEALTH

എന്‍440കെ’ വകഭേദം കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് പഠനം

Published

on

ന്യൂഡല്‍ഹി: കാസര്‍കോട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍നിന്നു കഴിഞ്ഞ മാസം ആദ്യവാരം വരെ ശേഖരിച്ച സാംപിളുകളില്‍ കൊറോണ വൈറസിന്റെ യുകെ വകഭേദം നാമമാത്രമായ തോതില്‍ ദൃശ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെ (ഐജിഐബി) പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലെ വൈമനസ്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള വൈറസ് വ്യാപനത്തിനു പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ (ഇമ്യൂണ്‍ എസ്‌കേപ്) ശേഷിയുള്ള ‘എന്‍440കെ’ വകഭേദം കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറഞ്ഞു.
കഴിഞ്ഞ മാസം രണ്ടാം ആഴ്ച മുതല്‍ കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകും. ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികളുടെ ഫലം ദൃശ്യമാകാന്‍ 10 ദിവസമെങ്കിലുമെടുക്കും.
ആരോഗ്യസംവിധാനം കേരളത്തിന്റെ രക്ഷ
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വൈറസ് സ്വഭാവം പഠിച്ചുള്ള പൊതു വിലയിരുത്തല്‍ :

  • 6-–8 മാസംകൊണ്ട് വ്യക്തികളുടെ കോവിഡ് പ്രതിരോധശേഷി കുറയുന്നു. സമൂഹത്തിനു പൊതുവില്‍ പ്രതിരോധശേഷി (ഹേഡ് ഇമ്യൂണിറ്റി) കൈവന്നുവെന്നു വിലയിരുത്തപ്പെട്ട ഡല്‍ഹിയിലും മറ്റും രണ്ടാം തരംഗം തീവ്രമായത് ഇതിന്റെ സൂചന.
    ഇനി എട്ടാം മാസമാകുമ്പോള്‍ പുതിയ തരംഗം എന്ന സ്ഥിതി വീണ്ടുമുണ്ടാവാം.
  • പല തവണ ഇങ്ങനെ സംഭവിച്ചുകഴിയുമ്പോള്‍ എല്ലാത്തരം വകഭേദങ്ങള്‍ക്കുമെതിരെ പ്രതിരോധശേഷിയുണ്ടാവാം. ഡെങ്കിപ്പനിയുടെ രീതി ഉദാഹരണം. ഇത്തരമൊരു സാഹചര്യത്തിന് ഏതാനും വര്‍ഷമെടുക്കാം.
  • കൂടുതല്‍ മരണങ്ങള്‍ക്കു കാരണം വൈറസിന്റെ തീവ്രതയെക്കാള്‍ വൈദ്യസഹായത്തിലെ കുറവുകള്‍. കേരളത്തില്‍ മരണനിരക്ക് 0.5%, ഡല്‍ഹിയില്‍ 1.5%. ഡല്‍ഹിയില്‍ 10 ലക്ഷം പേര്‍ക്ക് 1500 കിടക്ക എന്നതാണ് ആശുപത്രി സൗകര്യം, കേരളത്തില്‍ 10 ലക്ഷത്തിന് 5000 കിടക്ക. കേരളത്തിലെ ആശുപത്രിശേഷിയുടെ 50% പോലും ഉപയോഗിക്കേണ്ട സ്ഥിതി വന്നിട്ടില്ല.
  • കേരളത്തില്‍ 10% പേര്‍ പോലും കോവിഡ് പ്രതിരോധശേഷി നേടിയിട്ടില്ല. വാക്‌സീനുകള്‍ വൈറസ് വ്യാപനം വലിയ തോതില്‍ കുറയ്ക്കുന്നില്ലെങ്കിലും മരണനിരക്കു കുറയുന്നതില്‍ വലിയ പങ്കുണ്ട്. യുഎസില്‍ വാക്‌സീന്‍ സ്വീകരിച്ചവരില്‍ വൈറസ് ബാധിതരായ വയോജനങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Continue Reading