NATIONAL
ദില്ലി ചലോ മാർച്ച് ശക്തമാകുന്നു പഞ്ചാബ്- ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ പേരെ എത്തിച്ചു

ന്യൂഡൽഹി: വിവിധാവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് ശക്തമാകുന്നു. ഹരിയാന, പഞ്ചാബ് അതിർത്തിയിൽ കർഷകരെ തടഞ്ഞതോടെ സംഘർഷം കൂടുതൽ കടുത്തിരിക്കുകയാമ്. ശംഭു അതിർത്തിയിൽ രാത്രിയിലും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷക നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം ഒതുക്കാനാണ് ശ്രമം. അക്ഷയ് നർവാൾ അടക്കമുള്ള നേതാക്കൾ അറസ്റ്റിലാണ്. എന്നാൽ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പഞ്ചാബ്- ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ പേരെ എത്തിച്ചു കൊണ്ടിരിക്കുകയാണ് കർഷകർ. ഫത്തേഗഡ് സാഹിബിൽ ട്രാക്റ്ററുകളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നിരവധി കർഷകരാണ് മാർച്ചിൽ പങ്കാളികളായത്. കർഷകരെ തടയുന്നതിനായി വലിയ പൊലീസ് സംഘത്തെയാണ് ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. കർഷകർ സംഘടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷകർ സമരം നടത്തുന്നത്. കേന്ദ്ര സർക്കാരുമായി കർഷക പ്രതിനിധികൾ 5 മണിക്കൂറോളം ചർച്ച നടത്തിയിട്ടും പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തത്. കർഷകർ തിങ്ങിക്കൂടിയതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗാസിപുർ, സിങ്ഗു, തിക്രി തുടങ്ങിയ ഇടങ്ങളിൽ കോൺക്രീറ്റ് കട്ടകളും ബാരിക്കേഡുകളും വച്ച് പൊലീസ് തടസം സൃഷ്ടിച്ചിട്ടുണ്ട്.