Uncategorized
വയനാട് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ടിടങ്ങളിൽ മോഡൽ ടൗൺഷിപ്പ് നിർമ്മിക്കും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു വയനാട് ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ടും പേരെയും നഷ്ടപ്പെട്ട ആറുകുട്ടികളാണുള്ളത്. ഇവർക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ടു കുട്ടികളാണുള്ളത്. ഇവർക്ക് അഞ്ചു ലക്ഷം രൂപ നല്‍കുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.വനിതാ ശിശുക്ഷേമ വികസന വകുപ്പായിരിക്കും തുക കുടുംബങ്ങള്‍ക്ക് നല്‍കുക.
വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവയാണ് പുനരിധിവാസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.രണ്ടു സ്ഥലങ്ങളിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും കാലതാമസമില്ലാത്ത നടപടികക്ഷ ആരംഭിക്കുന്നതിനായും 2005-ലെ ദുരന്തനിവാരണ നിയമമാകും സർക്കാർ വിനിയോഗിക്കുക
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെ രണ്ടാം ഘട്ടമായും പുനധിവസിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി പുനരധിവാസത്തിന്റെ ഗുണഭോക്താക്കളാകുന്നവരുടെ പട്ടിക വയനാട് ജില്ലാ കളക്ടര്‍ പുറത്തുവിടും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ധനസഹായം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ദുരന്ത പ്രതികരണനിധിയായി കേന്ദ്രം നൽകേണ്ട തുകയ്ക്കു പുറമേ 210 കോടി 20 ലക്ഷം രൂപ അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തിൽ നിന്നു കിട്ടിയ 145.6 കോടി രൂപ സാധാരണ നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.