Connect with us

Uncategorized

Published

on

ഉപസമിതിയെ നിശ്ചയിച്ചുകിട്ടാന്‍ ശ്രമം; കൂത്ത്പറമ്പ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ചവര്‍ പെരുവഴിയിലായെന്ന് അണികള്‍

കണ്ണൂർ: കൂത്തുപറമ്പ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ചവര്‍ പാര്‍ട്ടി സംസ്ഥാന സമിതിക്ക് കീഴില്‍ ഉപസമതിയെ നിശ്ചയിച്ചുകിട്ടാന്‍ സജീവ ശ്രമമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗള്‍ഫില്‍ നിന്ന് ചില മധ്യസ്ഥര്‍ വഴിയും കടവത്തൂരില്‍ നിന്ന് ഒരു വാണിജ്യപ്രമുഖന്‍ മുഖേനയും പ്രശ്‌ന പരിഹാരത്തിന് നിരന്തര ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ഉപസമിതിയെ തീരുമാനിച്ചാല്‍ ആ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് തങ്ങളുടെ രാജിപിന്‍വലിക്കുകയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാവുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ പി.പി.എ സലാം, കാട്ടൂര്‍ മുഹമ്മദ്, ജനറല്‍സെക്രട്ടറി ഷാഹുല്‍ഹമീദ്, സെക്രട്ടറിമാരായ ടി.കെ ഹനീഫ, സി.പി റഫീഖ്, ജില്ലാ കമ്മിറ്റിയംഗം വി. നാസര്‍ മാസ്റ്റര്‍ എന്നിവരായിരുന്നു സംസ്ഥാന കമ്മിറ്റിയോട് പ്രതിഷേധം രേഖപ്പെടുത്തി രാജിവെച്ചത്. കണ്ണൂര്‍ ജില്ലയില്‍ മുസ്ലിംലീഗിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു മണ്ഡലത്തില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. കല്ലിക്കണ്ടി എന്‍.എ.എം കോളെജില്‍ നടന്ന പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തുവെന്നും, വിമത പ്രവര്‍ത്തനത്തിന് പുറത്താക്കിയവരുമായി വേദിപങ്കിട്ടുവെന്നും ആരോപിച്ചായിരുന്നു രാജി. അതേസമയം തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ പാര്‍ട്ടിയെ ചിലര്‍ കരുവാക്കുകയാണെന്നും വിമതപ്രവര്‍ത്തനം ആരോപിച്ച് നിസ്വാര്‍ത്ഥ പ്രവര്‍ത്തകരെ പുറത്താക്കിയ നടപടി അനീതിയാണെന്നുമാണ് മറുപക്ഷം വ്യക്തമാക്കുന്നു.
രാജിവെച്ചവരില്‍ ചിലരുമായി സംസാരിച്ചിരുന്നുവെന്നും സമ്മര്‍ദ്ദം ശക്തമായപ്പോള്‍ മാത്രം കൂടെ നിന്നതാണെന്നും മണ്ഡലം പ്രസിഡന്റിന്റെ ഏകാധിപത്യനടപടി ശരിയല്ലെന്നും വ്യക്തമാക്കിയതായി പൊട്ടങ്കണ്ടി അനുകൂലിയായ കരിയാട് സ്വദേശി വ്യക്തമാക്കി.
അതിനിടെ രാജിവെച്ച് ദുബൈയിലേക്ക് പോയ പൊട്ടങ്കണ്ടി അബ്ദുല്ലക്ക് ദുബൈ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയതുള്‍പ്പെടെയുള്ള പാര്‍ട്ടിവിരുദ്ധ തുടര്‍നീക്കങ്ങളും ഈ പക്ഷത്തുനിന്നുണ്ടായത് ലീഗ് നേതൃത്വം ശ്രദ്ധിച്ചിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകന്മാരുള്‍പ്പെടെ ഈ നീക്കത്തെ പരിഹാസ്യമായ നടപടിയായി അപലപിക്കുകയും ചെയ്യുകയുണ്ടായി.  മുസ്ലിം ലീഗിന് ഏറെ വളക്കൂറുള്ള മണ്ണില്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലേക്ക് തള്ളിയിടാന്‍ ചിലര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും തങ്ങള്‍ ഏറെ നിരാശരാണെന്നും ഒരു സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞു. പാര്‍ട്ടി അണികളില്‍ നിരാശയും മറ്റുപാര്‍ട്ടിക്കാരില്‍  തമാശയായി ഇത്തരം പ്രവണതകള്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഉറുമ്പ് കടിച്ച വേദന പോലും പ്രമുഖ വ്യവസായിയും  പൊതുകാര്യ  പ്രശസ്തനുമായ ലീഗ് മണ്ഡലം പ്രസിഡന്റിന്റെ രാജിക്ക് ലീഗ് നേതൃത്വം കല്‍പ്പിച്ചില്ല എന്നുള്ളത് ജനങ്ങള്‍ അതിശയത്തോടെയാണ് നോക്കി കാണുന്നതെന്ന്  സിപിഎം നേ താ വ് ഹരീന്ദ്രന്‍ പറഞ്ഞിരുന്നു. ഈയ്യിടെ കടവത്തൂര്‍ ടൗണില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന മണ്ഡലം ഇ കെ പവിത്രന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി സ്ഥാനം രാജിവച്ച നാസര്‍ മാസ്റ്റര്‍ പാര്‍ട്ടി നല്‍കിയ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് മുന്‍സിപ്പല്‍ കാറില്‍ സഞ്ചരിക്കുന്നു. എന്തൊരു പാര്‍ട്ടിയും ഇതെന്തൊരു നേതാവുമാണിത്. അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം കൂടി നാസര്‍ മാസ്റ്റര്‍ രാജിവെക്കാന്‍ തയ്യാറാവണമെണെന്നും പി. ഹരീന്ദ്രന്‍ ആവശ്യപ്പെടുകയുണ്ടായി.
കെ.എം സൂപ്പി, കെ.കെ മുഹമ്മദ്, കെ.വി സൂപ്പിമാസ്റ്റര്‍, സി.എച്ഛ് കുഞ്ഞമ്മദ് മാസ്റ്റര്‍, പട്ടാടത്തില്‍ കുഞ്ഞമ്മദ് തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗ് വളര്‍ച്ചയില്‍ വഹിച്ച പങ്കും നിസ്തുലമാണ്. അവര്‍ ഉണ്ടാക്കി വെച്ച സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഈ നേതാവ് ശ്രമിച്ചതെന്നും ഈ മണ്ഡലം പ്രസിഡന്റ് പദവിയിലിരുന്ന് മുസ്ലിംലീഗിന് എന്തെങ്കിലും നേട്ടമുണ്ടാക്കിത്തന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ വട്ടപ്പൂജ്യമായിരിക്കുമെന്നും കടവത്തൂര്‍ സ്വദേശിയായ ഖത്തര്‍ കെ.എം.സി.സി പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. കൂടെ നിന്നവര്‍പോലും ഇദ്ദേഹത്തിന്റെ ഹുങ്ക് തിരിച്ചറിഞ്ഞ് പിന്‍മാറുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Continue Reading