NATIONAL
കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേകം ക്യൂ പാർക്കിംഗ് സൗകര്യം കണ്ടെത്താൻ വനംവകുപ്പിന്റെ സഹായം തേടും. ശബരിമലയിൽ ദർശന സൗകര്യങ്ങൾ വിപുലപ്പെടുത്തും

പത്തനംതിട്ട: ശബരിമല സന്നിധാനത്തും പമ്പയിലും അനാവശ്യ നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തുന്നതെന്ന് ദേവസ്വം ബോർഡ്. വാഹനങ്ങൾ പലയിടത്തും തടയുന്നതുമൂലം തീർത്ഥാടകർക്ക് വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നുവെന്നും ബോർഡ് കുറ്റപ്പെടുത്തി. പമ്പയിൽ ഇന്ന് നടന്ന അവലോകന യോഗത്തിലാണ് പൊലീസിനെതിരെ പരാതികൾ ഉയർന്നത്. കുട്ടികൾ, പ്രായമായവർ, രോഗബാധിതർ എന്നിവർക്ക് പ്രത്യേകം വരി പൊലീസ് ഒരുക്കണമെന്നും യോഗത്തിൽ ബോർഡ് ആവശ്യപ്പെട്ടു. യോഗത്തിൽ പൊലീസും ദേവസ്വം വകുപ്പും പരസ്പരം പരാതികൾ ഉന്നയിച്ചിരുന്നു.
കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങളെയും ദേവസ്വം ബോർഡ് വിമർശിച്ചു. തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ടുപോകുന്നു. പഴയ ബസുകളാണ് ഉപയോഗിക്കുന്നത്. അമിത ചാർജ് ഈടാക്കുന്നുവെന്നും ബോർഡ് ആരോപിച്ചു.പാർക്കിംഗ് കരാറുകാർക്കെതിരെ പരാതിയുമായി പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരും രംഗത്തെത്തി. നിലയ്ക്കലിൽ പാർക്കിംഗിന് കരാറെടുത്ത കമ്പനി വേണ്ടവിധം ജീവനക്കാരെ നിയോഗിക്കുന്നില്ല. പത്തനംതിട്ട മുതൽ നിലയ്ക്കൽ വരെ എട്ടുമണിക്കൂറോളം വാഹനങ്ങൾ ഗതാഗതകുരുക്കിൽപ്പെട്ടിരുന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്നവരുടെ യാത്ര മുടങ്ങിയ സാഹചര്യമുണ്ടായെന്നും യോഗത്തിൽ പരാമർശിച്ചു.അതേസമയം, വെർച്വൽ ക്യൂ ബുക്കിംഗിന്റെ പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പതിനെട്ടാം പടിയുടെ നിന്ത്രണം ദേവസ്വം ബോർഡിന് ഏറ്റെടുക്കാമെന്നും എ ഡി ജി പി പറഞ്ഞു. എന്നാലിത് വിവാദമായതോടെ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എ ഡി ജി പി എം ആർ അജിത് കുമാർ രംഗത്തെത്തി.സർക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ തീർത്ഥാടകരാണ് ഇത്തവണ ശബരിമലയിൽ എത്തിയതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തും. പാർക്കിംഗ് സൗകര്യം കണ്ടെത്താൻ വനംവകുപ്പിന്റെ സഹായം തേടും. കെ എസ് ആർ ടി സി ബസുകൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.